ഇന്ധനനികുതി കുറച്ചില്ലെങ്കിൽ ബിജെപി പ്രതിഷേധിക്കുമെന്നു കെ സുരേന്ദ്രൻ! മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനു പിന്തുണ നൽകിയെന്നും എന്നാൽ കേരള സർക്കാർ ഇതിനു തയ്യാറാകുന്നില്ലന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ ഇന്ധനനികുതി വെട്ടിക്കുറച്ചതിനു പിന്നാലെ ഒൻപത് ബിജെപി സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു സരേന്ദ്രൻ്റെ പ്രതികരണം. കേന്ദ്രസർക്കാരിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ രാത്രിയാണ് ദീപാവലിയോട് അനുബന്ധിച്ച് പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും നികുതി ഇനത്തിൽ കേന്ദ്രസർക്കാർ കുറവ് വരുത്തിയത്. ഇതിനു പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. എന്നാൽ കേന്ദ്രസർക്കാരിൻ്റേത് പോക്കറ്റടിക്കാരൻ്റെ ന്യായം മാത്രമാണെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പറയുന്നത്. പോക്കറ്റിലെ കാശ് മുഴുവൻ തട്ടിപ്പറിച്ചിട്ട് വണ്ടിക്കൂലിയ്ക്കുള്ള പണം തരുന്ന പോക്കറ്റടിക്കാരനെപ്പോലെയാണ് കേന്ദ്രം.
കഴിഞ്ഞ ആറു വർഷത്തിനിടെ സംസ്ഥാനം ഇന്ധനനികുതി വർധിപ്പിച്ചിട്ടില്ലെന്നും എന്നാൽ കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ചപ്പോൾ ആനുപാതികമായി ഇളവ് സംസ്ഥാനവും നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാനങ്ങൾ നികുതി കുറച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ അത് അവർ മുൻപ് വർധിപ്പിച്ച നികുതിയാണ് കുറയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നികുതി വെട്ടിക്കുറച്ചാൽ സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ 9.48 രൂപയായിരുന്ന എക്സൈസ് നികുതി വർധിപ്പിച്ച് 32 രൂപ വരെ എത്തിച്ചെന്നും അതിൽ നിന്നാണ് 10 രൂപ കുറയ്ക്കുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി. കേന്ദ്രസർക്കാർ നികുതി കുറച്ചാൽ സംസ്ഥാനവും കുറയ്ക്കാമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതു പാലിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം എട്ട് രൂപയോളം വർധനവാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായത്. 2020 മെയ് മുതൽ കഴിഞ്ഞ മാസം വരെ മാത്രം ഡീസലിന് 26.58 രൂപയും പെട്രോളിന് 36 രൂപയുമാണ് വില വർധിച്ചിട്ടുള്ളത്. ആഗോളവിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞു നിന്നപ്പോൾ കേന്ദ്രസർക്കാർ എക്സൈസ് നികുതി ഉയർത്തിയതോടെ ആഭ്യന്തര വിപണിയില ഇന്ധനവില വില കുറഞ്ഞില്ല. ക്രൂഡോയിൽ വില ബാരലിന് 25 ഡോളറിൽ നിന്ന് 85 ഡോളറിലേയ്ക്ക് ഉയർന്നെങ്കിലും എക്സൈസ് നികുതി പെട്രോളിന് 32.9 രൂപയിലും ഡീസലിന് 31.8 രൂപയിലും തുടരുകയായിരുന്നു. ഇതോടെയാണ് ഒക്ടോബർ അവസാനവാരത്തോടെ ഇന്ധനവില മാനംമുട്ടിയത്. ഇതിനെതിരെ പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് പെട്രോളിന് 5 രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് നികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറായത്.