അപകടങ്ങള്‍ പതിവായ കൊല്ലം ബൈപാസില്‍ പൊതുമരാമത്ത് വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. അഞ്ചുകോടി രൂപ ചെലവാക്കി തെരുവുവിളക്കു സ്ഥാപിക്കാനും തീരുമാനിച്ചതായി മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു. അമിതവേഗവും അശ്രദ്ധയും കാരണം കൊല്ലം ബൈപാസില്‍ അപകടം പതിവാകുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.
ഉദ്ഘാടനം കഴിഞ്ഞു ആറു മാസമാകുമ്പോള്‍ ചെറുതും വലുതുമായ അന്‍പതിലധികം അപകടങ്ങളാണ് കൊല്ലം ബൈപാസില്‍ നടന്നത്. പത്തുപേര്‍ക്ക് ജീവനഷ്ടമാകുകയും അതിലേറെപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മൂന്നൂറ്റിയമ്പതു കോടി രൂപ ചെലവാക്കി നിര്‍മിച്ച റോഡില്‍ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും നിലവിലില്ല എന്ന് നിയസഭയില്‍ എം.നൗഷാദ് എംഎല്‍എ പ്രശ്നം ഉന്നയിച്ചു. 23 സ്പീഡ് ക്യാമറകളും മുന്നറിയിപ്പ് ബോര്‍ഡുകളും ഉടന്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മറുപടി നല്‍കി.
കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരം ഉടന്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുമെന്നും ഇതിനായി 5.15 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കുകയും ചെയ്തു