ചൈനീസ് ആപ്ലിക്കേഷനുകൾ സ്ഥിരമായി നിരോധിക്കാനൊരുങ്ങി ഇന്ത്യ!
ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ തുടർന്ന് ഡേറ്റ സുരക്ഷയും പൗരന്മാരുടെ സ്വകാര്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്ത് വിവര സാങ്കേതിക വിദ്യാ നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് ഇന്ത്യയിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ടിക് ടോക്, യുസി ബ്രൗസർ, വിചാറ്റ് എന്നീ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.എന്നാൽ കമ്പനികൾ നൽകുന്ന വിശദീകരണത്തിൽ സർക്കാറിന് തൃപ്തിയില്ലെന്നും അതിനാൽ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സ്ഥിരമായ നിരോധനം ഏർപ്പെടുത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്.ഇന്ത്യാ ഗവൺമെന്റിന്റെ നിർദേശം പാലിച്ച ആദ്യത്തെ കമ്പനികളിലൊന്നാണ് ടിക് ടോക്. പുതിയ നോട്ടീസ് വിലയിരുത്തുകയാണെന്നും ഉചിതമായ രീതിയിൽ പ്രതികരിക്കുമെന്നും ടിക് ടോക് പറഞ്ഞു. പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ നിരന്തരം പരിശ്രമിക്കുകയും സർക്കാരിനുണ്ടായേക്കാവുന്ന ആശങ്കകൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും. 2020 ജൂൺ 29ന് സർക്കാർ ഈ ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു. നിരോധനം ഏർപ്പെടുത്തിയ സമയത്ത് സ്വകാര്യതയും സുരക്ഷയും പാലിക്കുന്നതിനെക്കുറിച്ചുള്ള നിലപാട് വിശദീകരിക്കാൻ കമ്പനികളോട് സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന് മുൻഗണന നൽകുമെന്നും ടിക് ടോക് വക്താവ് പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 208 ചൈനീസ് ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്കിടെയായിരുന്നു നിരോധനം. അതേസമയം ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു എന്ന സംശയത്താൽ കേന്ദ്ര സർക്കാർ ജൂണിൽ നിരോധിച്ച 52 അപ്പുകളിൽ ഒരുപക്ഷെ ഏറ്റവും ജനസമ്മതിയുള്ള ആപ്പ് ആയിരിക്കും ടിക് ടോക്.
ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക് ടോക്കിന്റെയും സമൂഹ മാധ്യമ ആപ്പ് ആയ ഹെലോയുടെയും ഉടമകളായ ബൈറ്റ്ഡൻസിന് നിരോധനം കനത്ത പ്രഹരമാണ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തങ്ങളുടെ പ്രധാന വിപണികളിൽ ഒന്നായ ഇന്ത്യയിലെ പ്രതികൂല സാഹചര്യം പരിഹരിക്കാൻ ശ്രമിക്കുകയാണ് ബൈറ്റ്ഡൻസ്. ഒരു പക്ഷെ ബൈറ്റ്ഡൻസിന് സഹായവുമായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് എത്തിയേക്കുമെന്നാണ് പുതിയ റിപോർട്ടുകൾ എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.